അറ്റോര്‍ണി ജനറലായി തുടരാൻ താത്പര്യമില്ലെന്ന് മുകുള്‍ റോത്ത്ഗി
ന്യൂഡൽഹി : അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് മുകുള്‍ റോത്ത്ഗി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. ഈ മാസം ആറിനാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.
റോത്ത്ഗിയുടെ കാലാവധി നീട്ടി ജൂണ്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. "നേരത്തെ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷക്കാലം സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിന് കീഴില്‍ മൂന്ന് വര്‍ഷം അറ്റോര്‍ണി ജനറലായി. ഇനി സ്വകാര്യ പ്രാക്ടീസിലേക്ക് തിരിച്ച് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു". കേന്ദ്രസര്‍ക്കാരിനയച്ച കത്തിൽ റോത്ത്ഗി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരുമായി തനിക്ക് നല്ല ബന്ധമാണെന്നും അതിനാലാണ് കാലാവധി നീട്ടരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിലുള്ള നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ജൂണ്‍ 13 ന് തിരിച്ചെത്തിയ ശേഷം റോത്ത്ഗിയുടെ രാജിയില്‍ തീരുമാനം എടുക്കുമെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.
1999 ലാണ് വാജ്‌പേയ് സര്‍ക്കാര്‍ റോത്ത്ഗിയെ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. അഞ്ച് വര്‍ഷം അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2014 ജൂണ്‍ 19 നാണ് രാജ്യത്തിന്റെ പതിനാലാം അറ്റോര്‍ണി ജനറലായി റോത്ത്ഗിയെ മോദി സര്‍ക്കാര്‍ നിയമിച്ചത്.

