നീറ്റ് പിജി പരീക്ഷ: സുതാര്യത ഉറപ്പാക്കാൻ കർശന നടപടികളുമായി കേന്ദ്രം; വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് മന്ത്രി
ഷീബ വിജയൻ
ന്യൂഡൽഹി: ഓഗസ്റ്റ് 30-ന് നടക്കാനിരിക്കുന്ന നീറ്റ് പിജി പരീക്ഷയ്ക്ക മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി. പരീക്ഷ നടത്തിപ്പിൽ യാതൊരുവിധ ക്രമക്കേടുകളും ഉണ്ടാകാതിരിക്കാൻ പഴുതടച്ച ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ അഭ്യൂഹങ്ങളിലൊന്നും വിദ്യാർഥികൾ വീഴരുതെന്നും ഔദ്യോഗികമായി പുറത്തുവരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഈ വർഷം 2.73 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പിജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രജിസ്ട്രേഷനിൽ 12.5 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം 340 നഗരങ്ങളിലായി 1300 പരീക്ഷാ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിക്കുന്നത്. വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷാ കേന്ദ്രം ഏതെന്ന വിവരം മൂന്നാഴ്ച മുൻപ് തന്നെ ലഭ്യമാക്കും. 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനായി 210 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം നിശ്ചയിച്ചിരിക്കുന്നത്.
പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്ന സമയം മുതൽ ആധാർ പരിശോധന ഉൾപ്പെടെയുള്ള കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും. സുഗമവും സുതാര്യവുമായ പരീക്ഷാ നടത്തിപ്പിനായി 60,000-ത്തിൽ അധികം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
vbfgbnn nb

