ബംഗളൂരു - മംഗളൂരു വന്ദേഭാരത് വരുന്നു; കേരളം വഴി പുതിയ സർവീസ് പരിഗണനയിൽ
ശാരിക I ദേശീയം
ന്യൂഡൽഹി: ഐടി നഗരമായ ബംഗളൂരുവിൽ നിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നു. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കേരളത്തിലെ പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് സ്റ്റേഷനുകൾ കടന്ന് മംഗളൂരുവിലെത്തുന്ന രീതിയിലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിനിന്റെ റൂട്ട് ക്രമീകരിക്കുന്നത്. സൗത്ത് വെസ്റ്റ് റെയിൽവേ സോണിന് കീഴിലായിരിക്കും ഈ സർവീസ് പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
ഭൂമിശാസ്ത്രപരമായ സങ്കീർണ്ണതകൾ കാരണം ബംഗളൂരു - മംഗളൂരു പാതയിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കാൻ ഏറെ കാലതാമസമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ജോലികൾ പൂർത്തിയായതായും പാതയുടെ സുരക്ഷാ സർട്ടിഫിക്കേഷനായുള്ള കാത്തിരിപ്പിലാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് ട്രെയിൻ സർവീസിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
നിലവിൽ കർണാടകയിൽ 11 ജോഡി (22 എണ്ണം) വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ ഏഴ് ജോഡികളും ബംഗളൂരു കേന്ദ്രീകരിച്ചാണ് ഓടുന്നത്. മംഗളൂരു സർവീസ് കൂടി യാഥാർത്ഥ്യമാകുന്നതോടെ ബംഗളൂരുവിൽ നിന്നുള്ള വന്ദേഭാരത് സർവീസുകളുടെ എണ്ണം എട്ടായി ഉയരും. പുതിയ ട്രെയിൻ നിലവിൽ വരുന്നതോടെ ബംഗളൂരു - മംഗളൂരു നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
പുതിയ വന്ദേഭാരത് കേരളം വഴി കടന്നുപോകുന്നത് മലബാർ മേഖലയിലുള്ള യാത്രക്കാർക്കും വലിയ ആശ്വാസമാകും. ബംഗളൂരുവിലേക്ക് നിലവിൽ നേരിട്ടുള്ള ട്രെയിൻ സൗകര്യങ്ങൾ പരിമിതമായ മലബാർ ജില്ലകളിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ സർവീസ് സഹായിക്കും.
aa


