മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്രുലിൽ കർഫ്യൂ ഏർപ്പെടുത്തി
ശാരിക l ദേശീയം
ഇംഫാൽ: മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഉഖ്രുൽ ജില്ലയിൽ വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ദാസ് ഭാരതീയ ന്യായ് സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് അധികൃതർ കർശനമായി തടഞ്ഞിട്ടുണ്ട്.
കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കല്ലേറോടെ തുടങ്ങിയ ആക്രമണങ്ങളിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായി റിപ്പോർട്ടുകളുണ്ട്. നാഗ വിഭാഗത്തിൽപ്പെട്ടവർക്ക് നേരെയുണ്ടായ മർദനമാണ് സംഘർഷത്തിന്റെ തുടക്കമെന്ന് പറയപ്പെടുന്നു. അക്രമകാരികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാഗ വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും പോലീസ് ഇടപെട്ട് ഇത് നിയന്ത്രിക്കുകയായിരുന്നു.
ഏറെ നാളത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം യുംനം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുക്കി സമുദായത്തിൽ നിന്നുള്ള നെംച കിപ്ജെൻ, നാഗാ സമുദായത്തിൽ നിന്നുള്ള ലോസ് ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ഗോവിന്ദാസ് കോന്തൗജം ആഭ്യന്തര മന്ത്രിയായും പുതിയ മന്ത്രിസഭയിൽ ചുമതലയേറ്റിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലുണ്ടാകുന്ന ഈ തിരിച്ചടി സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
sddsf


