മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതം
ശാരിക l കേരളം
മാനന്തവാടി: ദ്വാരകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ ബൈക്കിലെത്തിയ ആൾ തട്ടിക്കൊണ്ടുപോയ സംഭവം വയനാടിനെ നടുക്കി. വട്ടപ്പാറ ബിജുവിന്റെ മകൾ ജിയന്നയെയാണ് ശനിയാഴ്ച രാത്രി എട്ട് മണിയോടെ കാണാതായത്. രണ്ട് മണിക്കൂറോളം നീണ്ട പരിഭ്രാന്തിക്കൊടുവിൽ തരുവണ പാലയാണ കക്കടവ് റോഡരികിൽ നിന്ന് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി 7.50-ഓടെ സ്കൂട്ടറിലെത്തിയ ഒരാൾ വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടന്നുപോകുന്നതും, നിമിഷങ്ങൾക്കകം കുട്ടിയെ വാഹനത്തിലിരുത്തി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയെ കാണാതായതോടെ നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ രാത്രി 10 മണിയോടെയാണ് സാമൂഹിക പ്രവർത്തകനായ ജോസ് പാലയാണ കുട്ടിയെ റോഡരികിൽ കണ്ടെത്തുന്നത്. 'മാമന്റെ കൂടെയാണ് വന്നത്' എന്നാണ് കുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞിട്ടുള്ളത്.
കുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴോ, പിടിയിലാകുമെന്ന ഭയത്താലോ പ്രതി കുട്ടിയെ ഇറക്കിവിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. നീല സ്കൂട്ടറിലാണ് പ്രതി എത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയാണ്. പ്രതിയെയും വാഹനത്തെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു.
്േിേി


