മയക്കുമരുന്ന് വിൽപ്പന കേസിൽ പിടിയിലായ ഇന്ത്യക്കാരന് വധശിക്ഷ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽപ്പന കേസിൽ പിടിയിലായ ഇന്ത്യക്കാരന് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ രാജ്യത്ത് വർഷങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് നൈലോൺ ബാഗിൽ പൊതിഞ്ഞ് പലയിടങ്ങളിലായി വെച്ച ശേഷം ഉപഭോക്താക്കൾക്ക് വാട്സ്‍ആപ് വഴി ലൊക്കേഷൻ അയച്ചുകൊടുത്തായിരുന്നു കച്ചവടം.
പ്രത്യേക ബാങ്ക് പേയ്‍മെന്‍റ് ലിങ്കുകൾ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നതും. ഫോണിൽ നിന്ന് ലഭിച്ച ചില തെളിവുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അന്‍പതോളം തവണ ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വിചാരണ പൂർത്തിയാക്കിയ കോടതി, പ്രതിയെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു.



