വൈദ്യ പരിശോധന ചുമതലയിൽ നിന്നും ഖദമാത്ത് ഇന്‍റർഗ്രേറ്റഡ് സൊലൂഷൻ കന്പനിയെ ഒഴിവാക്കി
കുവൈത്ത് സിറ്റി : കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ വൈദ്യ പരിശോധന ചുമതലയിൽ നിന്നും ഖദമാത്ത് ഇന്‍റർഗ്രേറ്റഡ് സൊലൂഷൻ കന്പനിയെ ഒഴിവാക്കികൊണ്ട് ഇന്ത്യയിലെ കുവൈത്ത് എംബസി ഉത്തരവ് പുറപ്പെടുവിച്ചു. ഗൾഫ് അപ്രൂവ്ഡ് മെഡിക്കൽ സെന്റർ അസോസിയേഷൻ (ഗാംക) നടത്തുന്ന പരിശോധനകൾ മാത്രമാണ് മേലിൽ അംഗീകരിക്കുകയെന്നും ഡൽഹിയിലെ കുവൈത്ത് എംബസി അറിയിച്ചു. കൂടാതെ വിസ സ്റ്റാന്പിംഗ് ചുമതലയുള്ള മൂന്ന് ഏജൻസികളെ ഒഴിവാക്കി അപേക്ഷകൾ ഇനിമുതൽ എംബസി നേരിട്ട് സ്വീകരിക്കും.
വിസ നടപടികൾക്ക് ചുമതല പ്പെടുത്തിയിരുന്ന ഇന്ത്യയിലെ മാവാരിദ് സർവ്വീസസ്, ഒപ്യുലാൻഡ് പ്രോജക്ട് യുണൈറ്റഡ് ലിമിറ്റഡ്, ദാന എന്റർ പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് ഏജൻസികളുമായുള്ള ബന്ധം അവസാനിപ്പിച്ചതായാണ് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
2014ൽ ആണ് ചുരുങ്ങിയ ചിലവിൽ വൈദ്യ പരിശോധന നടത്തി വന്നിരുന്ന ഗാംക മെഡിക്കൽ സെന്‍ററിനെ ഒഴിവാക്കി ഖദമാത്ത് ഇന്‍റർഗ്രേറ്റഡ് സൊലൂഷൻ കന്പനിക്ക് ചുമതല നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. അതു വരെ വൈദ്യ പരിശോധനക്ക് 3600 രൂപയായിരുന്നു ചാർജ്ജ്. എന്നാൽ ഖദമാത്ത് കന്പനി ഒറ്റയടിക്ക് ഇത് 12000 രൂപയായി വർദ്ധപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നെങ്കിലും നിരക്ക് കുറയ്ക്കാൻ കന്പനി തയ്യാറായിരുന്നില്ല. വിസ സ്റ്റാന്പിംഗ് ചുമതലയുള്ള മവാരെദ് സർവ്വീസ്, ഒപ്യലെന്‍റ് പ്രൊജക്റ്റ് യുണൈറ്റഡ് ലിമിറ്റഡ്, ഡാന എന്‍റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ ഒഴിവാക്കി പകരം അംഗീകൃത ഏജന്‍റുമാരിൽ നിന്നും ഉൾപ്പെടെ എല്ലാ അപേക്ഷകളും എംബസി വഴി നേരിട്ട് സ്വീകരിക്കുമെന്നും ഇന്ത്യയിലെ കുവൈത്ത് എംബസി ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഇത് വഴി 5000 രൂപയോളമാണ് അപേക്ഷർക്ക് കുറവ് വരിക. മാത്രവുമല്ല ഖദമാത്ത് കന്പനിക്ക് വൈദ്യ പരിശോധനക്ക് കേരളത്തിൽ കൊച്ചിയിൽ മാത്രമായിരുന്നു കേന്ദ്രം ഉണ്ടായിരുന്നത് എങ്കിൽ വീണ്ടും കരാർ ലഭിച്ചിരിക്കുന്ന ഗാംകോക്ക് കൊച്ചിക്ക് പുറമേ കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും വൈദ്യ പരിശോധന കേന്ദ്രങ്ങൾ ഉണ്ട്.
കഴിഞ്ഞ കുറെ കൊല്ലങ്ങളായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നടക്കുന്ന അഴിമതിയുടെ ഭാഗമായാണ് ഖദമാത്ത് കന്പനിക്ക് കരാർ ലഭിച്ചത് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. മന്ത്രാലയത്തെ അഴിമതി മുക്തമാക്കുക എന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ തിരുത്തൽ നടപടികളാണു പുതിയ തീരുമാനത്തിനു പിന്നിൽ. വൈദ്യ പരിശോധന സംവിധാനം ഗാംകയെ ഏൽപ്പിച്ചത് മലയാളികൾക്ക് അനുഗ്രഹമാകും. കേരളത്തിൽ 13ഓളം സെന്ററുകളാണ് ഗാംകയ്ക്കു കീഴിലുള്ളത്. കോഴിക്കോട് മാത്രം 5 കേന്ദ്രങ്ങളിൽ ഗാംകയ്ക്ക് അംഗീകൃത പരിശോധന കേന്ദ്രങ്ങൾ ഉണ്ട്.

