സൈബർ ആക്രമണം; പോലീസിൽ പരാതി നൽകി ജെയ്ക് സി. തോമസിന്‍റെ ഭാര്യ

സൈബർ ആക്രമണത്തിൽ പോലീസിൽ പരാതി നൽകി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് പരാതി നൽകിയത്. ഗീതു തോമസ് വോട്ട് അഭ്യർത്‍ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണമുണ്ടായത്. ഗർഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി ജെയ്ക് സഹതാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് ആക്ഷേപമുയർത്തിയത്. ഫാന്‍റം പൈലി എന്ന അക്കൗണ്ടിൽ നിന്നാണ് സൈബർ ആക്രമണം ഉണ്ടായത്. “ജെയിക്കിന്‍റെ അവസാനത്തെ അടവ്. ഗർഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക് മോനു’ എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമന്‍റുകളുമായി എത്തിയത്.
എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് ഗീതു പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളിൽ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. ഒരൊറ്റ കോണ്‍ഗ്രസ് നേതാവും ഇതിനെ തള്ളിപറയാന്‍ തയാറായില്ലെന്നും ഗീതു പറഞ്ഞു. ഭാര്യയ്ക്കെതിരേയുള്ള സൈബർ ആക്രമണം മ്ലേച്ഛമെന്ന് ജെയ്ക് പറഞ്ഞു. തനിക്ക് പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിക്കുക മാത്രമാണ് ഗീതു ചെയ്തത്. അതിന്‍റെ പേരിലാണ് സൈബർ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക് പറഞ്ഞു.
ംിുപി