കോഴിക്കോട്ടെ തീപിടുത്തത്തിൽ ദുരൂഹത; മേയർ ബീന ഫിലിപ്പ്

ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. അപകട സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മേയറുടെ ആരോപണം. അതേസമയം ടെക്സ്റ്റൈൽസ് ജീവനക്കാർ മേയറുടെ ആരോപണം തളളി. കട അടക്കാൻ നേരത്ത് ആരും അകത്ത് ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. മേയറുടെ ആരോപണത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ടെക്സ്റ്റൈൽസ് മാനേജർ ജയകൃഷ്ണൻ പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കോഴിക്കോട് ജില്ലയിൽ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20ഓളം യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെയാണ് മേയറുടെ ആരോപണം. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന കാറുകള്‍ കത്തി നശിച്ചു. തീപിടുത്തത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടോ എന്ന കാര്യം പരിശോധിക്കും. നാല് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫലി അറിയിച്ചു. തീപിടുത്തത്തെ സംബന്ധിച്ച് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.
76r8