കൊച്ചിയിൽ ഗ്യാസ് ചേംബറിലെ അവസ്ഥ; കൊച്ചി കോർപറേഷൻ സെക്രട്ടറി ഉടൻ ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് ഉച്ചക്ക് തന്നെ ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈകോടതി. കൊച്ചിയിൽ ഗ്യാസ് ചേംബറിലെ അവസ്ഥയാണെന്നും ഹൈകോടതി വിമർശിച്ചു. കൂട്ടായ പ്രവർത്തനം വേണമെന്നും ഓരോ ദിവസവും നിർണായകമാണെന്നും പറഞ്ഞ കോടതി, വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
വിഷപ്പുക നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിർ കക്ഷികൾ.
wtees