തലസ്ഥാനത്ത് യൂത്ത് ലീഗ് മാർച്ചിൽ വ്യാപക സംഘർഷം
തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാർച്ചിൽ വ്യാപക സംഘർഷം. പൊലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പലവട്ടം ലാത്തിച്ചാർജ് നടത്തിയെന്നും നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ സമരങ്ങൾക്കെത്തിയവർക്കും വഴിയാത്രക്കാർക്കും പൊലീസ് അതിക്രമത്തിൽ പരുക്കേറ്റു. പല കടകൾക്ക് നേരെയും കല്ലേറുണ്ടായി. വഴിയാത്രക്കാരായ ചിലർക്ക് സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി.
സെക്രട്ടേറിയറ്റ് മാർച്ചിനിടെ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് കയ്യേറ്റം ചെയ്തു. തലസ്ഥാനത്ത് പൊലീസ് നടത്തിയത് നരനായാട്ടെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ‘സമാധാന അന്തരീക്ഷത്തിൽ നടത്തിയ മാർച്ചിൽ പൊലീസ് മനപൂർവ്വം അക്രമമുണ്ടാക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അടക്കം ക്രൂരമായി തല്ലിച്ചതച്ചു. സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന ധിക്കാര നിലപാടാണ് പൊലീസിനുള്ളത്. ഇനിയും സമരം ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകും. മനുഷ്യത്വമില്ലാതെ അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണം. വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.
ുപിപി