പോപ്പുലർ ഫ്രണ്ട് നിരോധനം; ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേന സുരക്ഷ
ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ. അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍റലിജന്‍റ്സ് റിപ്പോർട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. അമ്പതോളം വരുന്ന കേന്ദ്ര സേനയാണ് എത്തിയത്. ആർഎസ്എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു.
ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷയൊരുക്കിയത് മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.
ആർഎസ്എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിർദേശം നൽകി. എറണാകുളം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തിൽ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്‍റലിന്‍റ്സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ ഇന്ന് നിരോധിച്ച് ഉത്തരവിറക്കി.
drydc