അച്ഛനെയു മകളേയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ കെഎസ്ആർടിസി ഡ്രൈവർ സ്ഥലം മാറിപോയി
കൺസെഷൻ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിൽവെച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന് കരുതുന്ന ഡ്രൈവർ സ്ഥലം മാറി പോയി. സഹപ്രവർത്തകരുടെ ഭീഷണിയെത്തുടർന്നാണ് കാട്ടാക്കട ഡിപ്പോയിൽ നിന്നും സ്ഥലം മാറ്റം വാങ്ങിയതെന്നാണ് സൂചന. ഡ്രൈവറായ വികെ ശ്രീജിത്തിനെയാണ് സ്വന്തം സ്ഥലമായ കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആർടിസി ജീവനക്കാർ രംഗത്തെത്തിയിരുന്നു. മകളുടെ മുന്നിൽ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് വീഡിയോയിൽ ചോദിക്കുന്നത് കേൾക്കാം.
മകളുടെ ബസ് കൺസഷൻ പുതുക്കാനെത്തിയ ആമച്ചൽ സ്വദേശി പ്രേമനെയാണ് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മർദ്ദനമേറ്റ മകൾ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. സംഭവത്തിൽ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നതായും ബിജു പ്രഭാകർ അറിയിച്ചു.
േീഹബ്ഹ