കൊല്ലം മനുഷ്യക്കടത്ത്: മുഖ്യ ഏജന്റ് കൊളംബോ സ്വദേശി
കൊല്ലത്ത് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായ 11 പേർക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസെടുത്തത്. കൊളംബോ സ്വദേശി ലക്ഷ്മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിനായി ഒരാളിൽ നിന്നും ഏജന്റുമാർ ഈടാക്കുന്നത് രണ്ടരലക്ഷം രൂപയാണെന്നും പൊലീസ് വ്യക്തമാക്കി. ബോട്ട് ഇന്ന് വെെകിട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർത്ഥികളെ ഏജന്റ് അറിയിച്ചത്. 45 ദിവസത്തിനുളളിൽ ബോട്ട് ഓസ്ട്രേലിയയിൽ എത്തുമെന്നുമെന്നാണ് ഏജന്റ് അറിയിച്ചിരുന്നതെന്നും പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തി.
രണ്ട് ശ്രീലങ്കൻ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ഒൻപത് പേരുമാണ് ഇന്നലെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ചോദ്യം ചെയ്തിരുന്നു.
ഓഗസ്റ്റ് മാസം 19−ന് ശ്രീലങ്കയിൽ നിന്നും ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ രണ്ട് പേരെ കാണാതാരുന്നു. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാർ അറസ്റ്റിലായത്.
വലല