'ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ധരിക്കട്ടെ'; തുല്യത സ്‌ക്കൂളില്‍ തുടങ്ങണമെന്ന് കെ അജിത


സ്ത്രീ പുരുഷ തുല്യത വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ തുടങ്ങണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത. വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് യോജിച്ച് പോകാന്‍ കഴിയില്ലെന്നും എംകെ മുനീറിന്റെ പ്രസ്താവനയോട് കെ അജിത പ്രതികരിച്ചു.

സ്ത്രീ പുരുഷ തുല്യതയിലേക്ക് എത്താന്‍ വസ്ത്രധാരണ രീതിക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും സ്‌കൂളുകളില്‍ അത് സൗകര്യാത്മക വസ്ത്രധാരണത്തിലേക്ക് പോകേണ്ടതുണ്ടെന്നും അജിത പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് പുതിയ ജെന്‍ഡര്‍ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ അധഃപതനത്തിലേക്ക് കൊണ്ടുപോകുകയും പുരുഷ കോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്ന് വിളിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നതെന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു.
എംകെ മുനീര്‍ പ്രസംഗിച്ചത്:ഇനി ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ സ്ത്രീ പുരുഷനും തുല്യതയുണ്ടാകണം, അതായത് ഇനി മുതല്‍ സ്‌കൂളുകളില്‍ സ്ത്രീക്കും പുരുഷനും ഒറ്റ ബാത് റൂമേ ഉണ്ടാകുകയുള്ളൂ. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കുന്നതിന് വേണ്ടി ഇവര്‍ മതമില്ലാത്ത ജീവന്‍ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.

പക്ഷെ, അവിടെ സ്ത്രീകളോട് അവര്‍ നടത്തുന്ന വിവേചനം എന്താണെന്ന് അറിയാമോ?. ഇപ്പോള്‍ ബാലുശ്ശേരിയില്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെണ്‍കുട്ടികളോട് പാന്റും ഷര്‍ട്ടും ഇടാന്‍ പറഞ്ഞു. ലോകത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്ന് കഴിഞ്ഞാല്‍ സ്ത്രീകളെ എടാ എന്നാണ് വിളിക്കുക. അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, എന്തുകൊണ്ട് അവിടെ ആണിന്റെ സ്ഥാനത്തിന് ഇവര്‍ കൂടുതല്‍ വില കൊടുക്കുന്നു? അവിടെ ഒരു ആണ്‍കോയ്മ വീണ്ടുമുണ്ട്. തിരിച്ച് പുരുഷനെ എടീ എന്ന് വിളിക്കാന്‍ പറയുന്നില്ല.

എല്ലാവരും ന്യൂട്രാലിറ്റിയില്‍ എത്തിക്കഴിഞ്ഞാല്‍ എടാ എന്ന വിളിയിലേക്ക് പോകും. അത് കുഴപ്പമില്ല, പക്ഷെ വേറൊരു കാര്യം. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇടണം, ആണ്‍കുട്ടികളേപ്പോലെ. ഞാന്‍ ചോദിക്കട്ടെ എന്തുകൊണ്ട് തിരിച്ചായി കൂടാ. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരൂലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയേക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം? അപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് പുതിയ ജെന്‍ഡര്‍ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ അധഃപതനത്തിലേക്ക് കൊണ്ടുപോകുകയും പുരുഷ കോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്ന് വിളിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. അതുകൊണ്ട് പ്രിയപ്പെട്ടവരെ, ഇതില്‍ മതവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധം എന്തെന്ന് തിരിച്ചറിയുക.

You might also like

Most Viewed