ആഗസ്ത് 30നുള്ളിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പലിശ സഹിതം പണം തിരിച്ചു നൽകുമെന്ന് വിഎൻ വാസവൻ
ആഗസ്ത് 30നുള്ളിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പലിശ സഹിതം പണം തിരിച്ചു നൽകുമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. നിക്ഷേപം അവിടെ തന്നെ നിലനിർത്താൻ താൽപര്യമുള്ള നിക്ഷേപകർക്ക് അവിടെ തന്നെ നിക്ഷേപം നടത്താം. അല്ലാത്ത മുഴുവൻ ആളുകൾക്കും പലിശ അടക്കമുള്ള നിക്ഷേപം ആഗസ്ത് മുപ്പതിനുള്ളിൽ കൊടുത്തു തീർക്കുമെന്നും സഹകരണ മന്ത്രി പറഞ്ഞു. കരുവന്നുർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞിരുന്നു. നടപടിയെടുക്കുന്ന കാര്യത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ല. ഭരണസമിതിയിലെ എല്ലാവരും നേരിട്ട് തട്ടിപ്പിൽ പങ്കെടുത്തവരായിരുന്നില്ല. എന്നാൽ അവരുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായെന്നും വർഗീസ് പറഞ്ഞു. മുഴുവൻ ഭരണ സമിതി അംഗങ്ങൾക്കെതിരെയും നടപടിയെടുത്തിരുന്നു.
തൃശൂർ ജില്ലാ കമ്മിറ്റിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു എന്ന പ്രചരണം തെറ്റാണെന്നും എം.എം വർഗീസ് വ്യക്തമാക്കി. അറസ്റ്റ് 'യഥാർത്ഥത്തിൽ സഹകരണ മേഖലയെ തകർക്കലാണ് ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യം. തട്ടിപ്പ് തന്നെയാണ് കരുവന്നൂരിൽ നടന്നത്. അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള കർശനമായ നടപടിയാണ് സ്വീകരിച്ചത്. അഴിമതിയെ പ്രോത്സാഹിപ്പിക്കല്ല പാർട്ടി ചെയ്തത്. സർക്കാരും അത് തന്നെയാണ് ചെയ്തത്. ഒറ്റപ്പട്ട സംഭവങ്ങളെ പെരുപ്പിച്ച് സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ നിയമം പാസാക്കി കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ നോക്കുന്നു.' എംഎം വർഗീസ് പറഞ്ഞു.