കിള്ളിപ്പാലത്തെ തീപിടുത്തം; ആക്രിക്കടയ്ക്ക് കെട്ടിട നിർമാണ പെർമിറ്റില്ല

തിരുവനന്തപുരം
കിള്ളിപ്പാലത്തെ തീപിടുത്തത്തിൽ ആക്രിക്കടയ്ക്ക് കെട്ടിട നിർമാണ പെർമിറ്റില്ലെന്ന് കണ്ടെത്തൽ. വ്യാപാര ലൈസൻസും എൻഒസിയും ഉണ്ടായിരുന്നില്ല. നഗരസഭയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കൂടുതൽ അന്വേഷണത്തിനായി നഗരസഭ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ഹെൽത്ത് വിഭാഗത്തിലെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം ആക്രിക്കടയിലെ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞിരുന്നു. ആക്രിക്കടകൾ മാനദണ്ഡം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചിരുന്നു. ഗോഡൗണിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാൻ കാരണമെന്ന് കളക്ടർ സംശയം പ്രകടിപ്പിച്ചത്.
തിരുവനന്തപുരത്ത് പിആർഎസ് ആശുപത്രിക്ക് സമീപത്തുള്ള ആക്രിക്കടയിൽ വൻ തീപിടുത്തമാണ് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായത്. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റിൽ നിന്നെന്ന് കടയുടമ പ്രതികരിച്ചിരുന്നു.