ഒരു സീറ്റിൽ ഒരു കുട്ടിമാത്രം; വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാർഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇത് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. സ്‌കൂളുകൾ തുറക്കുന്പോൾ ഗതാഗത വകുപ്പിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് എല്ലാ സ്‌കൂളുകളിലും വാഹന സൗകര്യത്തെ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കും. സ്‌കൂൾ ബസിലെ ഡ്രൈവർമാർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ മാർഗരേഖ നടപ്പിലാക്കുമെന്നും സ്‌കൂളുകൾ ഇത് പാലിക്കണമെന്നും മന്ത്രി അറിയിച്ചു. മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ പ്രത്യേക പരിശോധന നടത്തും. ബസുകളിൽ കുട്ടികളെ നിർത്തിയുള്ള യാത്ര അനുവദിക്കില്ല. എല്ലാ ദിവസവും ബസുകൾ അണുവിമുക്തമാക്കണം. കുട്ടികളുമായി പോകുന്ന എല്ലാ വാഹനങ്ങൾക്കും ഈ മാർഗ്ഗരേഖ ബാധകമാണെന്നും സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തും. സ്‌കൂൾ തുറക്കത്തിന് മുന്‍പായി കൺസഷൻ ടിക്കറ്റ് വിതരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.