ശബരിമല വിമാനത്താവളം: അപാകത പരിഹരിച്ചു നൽകിയാൽ പരിഗണിക്കുമെന്ന് ഡിജിസിഎ
ന്യൂഡൽഹി: ശബരിമല വിമാനത്താവളം സംബന്ധിച്ച അപാകത പരിഹരിച്ചു നൽകിയാൽ പരിഗണിക്കുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥൻ അരുൺ കുമാർ. ചൂണ്ടിക്കാട്ടിയത് സുരക്ഷാ ആശങ്കയാണ്. ഡിജിസിഎ രേഖപ്പെടുത്തിയത് റിപ്പോർട്ടിലെ അപാകതകൾ ആണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പഠനം ആവശ്യമാണ്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് ഡിജിസിഎയ്ക്കില്ലെന്നും അരുണ്‍ കുമാർ കൂട്ടിച്ചേർത്തു. ശബരിമല വിമാനത്താവളത്തിനുള്ള നിർദിഷ്ട സ്ഥലത്ത് റൺവേ വികസനം സാധ്യമല്ലെന്നും സുരക്ഷാ വെല്ലുവിളികളുണ്ടെന്നും ഡിജിസിഎയുടെ എയറോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ് ഡയറക്ടർക്കു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാർ ഗാർഗ് വ്യോമയാന മന്ത്രാലയത്തിനു നൽകിയ സൈറ്റ് ക്ലിയറൻസ് അപ്രൂവൽ റിപ്പോർട്ടിൽ മുന്നറിപ്പു നൽകിയിരുന്നു.
നിർദിഷ്ട വിമാനത്താവളത്തിന് 2,700 മീറ്റർ ദൈർഘ്യത്തിൽ റൺവേ നിർമിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന്‍റെ കാര്യത്തിലും ഡിജിസിഎ നൽകിയ റിപ്പോർട്ടിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനു പുറമേ, ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കും നിർദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തിന്‍റെ കാര്യത്തിൽ എതിർപ്പുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും ഇക്കാര്യത്തിൽ നിർണായക വിവരം നൽകിയത്. കഴിഞ്ഞ ജൂലൈ 19നാണ് വ്യോമയാന മന്ത്രാലയം ഡിജിസിഎയുടെ റിപ്പോർട്ട് തേടി കത്തു നൽകിയത്. ചെറുവള്ളി എേസ്റ്ററ്റിൽ നിർമിക്കാനിരിക്കുന്ന നിർദിഷ്ട വിമാനത്താവളം തേനി−കൊട്ടാരക്കര ദേശീയ പാതയിൽ നിന്ന് 2.5 കിലോമീറ്റർ അകലെയും കോട്ടയം ജില്ലയിലെ എരുമേലി ടൗണിനോട് ചേർന്നുമാണ്.