റെയിൽവേ സിഗ്നൽ കേബിൾ മുറിച്ച ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട്: റെയിൽവേ സിഗ്നൽ കേബിൾ മുറിച്ച ജീവനക്കാർ അറസ്റ്റിൽ. ഫറോക്ക് സ്‌റ്റേഷനിലെ സിഗ്നൽ വിഭാഗത്തിലെ ജീവനക്കാരായ കക്കോടി സ്വദേശി പ്രവീൺ രാജ്, സുൽത്താൻബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം. മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ ഫറോക്കിനും വെള്ളയിലിനുമിടയിൽ റെയിൽവേ ട്രാക്കിൽ അഞ്ചിടത്തെ സിഗ്നൽ ബോക്‌സിലെ വയറുകളാണ് ഇവർ മുറിച്ചത്. സിഗ്നൽ പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളും പിടിച്ചിടേണ്ടി വന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാർ തന്നെയാണ് പ്രതികളെന്ന് മനസിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ റെയിൽവേ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു.

