സ്വർണക്കടത്ത് കേസ് അന്വേഷണത്തിനായി എൻ.ഐ.എ സംഘം ദുബൈയിലേക്ക്
ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് എൻ.ഐ.എ സംഘത്തിന് ദുബൈയിലേക്ക് പോകാൻ അനുമതി. ഒരു എസ്.പി. അടക്കം രണ്ടംഗസംഘം ദുബൈയിലെത്തും. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് എൻ.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബൈയിലേക്ക് പോകാൻ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എൻ.ഐ.എയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രണ്ടു ദിവസത്തിനുള്ളിൽ എൻ.ഐ.എയുടെ രണ്ടംഗ സംഘം ദുബൈയിലേക്ക് യാത്ര തിരിക്കും. സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എൻ.ഐ.എ. സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യം. കേസിലെ മറ്റൊരു പ്രതിയായ റെബിൻസൺ എന്നയാളെ കസ്റ്റഡിയിലെടുക്കാനും ഇതിനായി ദുബൈ പോലീസിന്റെ സഹായം എൻ.ഐ.എ. തേടുമെന്നും വിവരമുണ്ട്.
ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബൈ പോലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.




