കനത്ത മഴയിൽ വൈക്കത്ത് വ്യാപക നാശനഷ്ടം

വൈക്കം: കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരവും ഊട്ടുപുരയും കാറ്റിൽ തകർന്നുവീണു. നിരവധി റോഡുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈക്കം താലൂക്കിൽ വ്യാപകമായി വൈദ്യുത വിതരണവും തടസപ്പെട്ടു.
വൈക്കം ടൗൺ, ചെമ്മനാകരി, ഇത്തിപ്പുഴ, ടി.വി.പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തും സമീപ പ്രദേശത്തുമായി നൂറിലധികം മരങ്ങളാണ് കടപുഴകി വീണത്. വൈക്കത്തെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
മരം മുറിച്ചുനീക്കാൻ ഏറെ പാടുപെട്ടാണ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയത്. വൈദ്യുതിപോസ്റ്റുകളും ട്രാൻസ്‌ഫോറർമറുകളും തകർന്നതോടെ വൈക്കം ഇരുട്ടിലായി. തകരാറിലായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വിവരം.