പെനാൽറ്റി ഷൂട്ടൗട്ടിൽ പരാഗ്വെ വീണു; ബ്രസീൽ സെമിയിൽ
പോർട്ടോ അലെഗ്രേ: കോപ്പ അമേരിക്കയിൽ പരാഗ്വെയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത്(4− 3) ബ്രസീൽ സെമിയിൽ. ബ്രസീലിനായി ഫിർമിനോ അവസരം പാഴാക്കിയപ്പോൾ വില്യാനും മാർക്കീഞ്ഞോസും കുടീഞ്ഞോയും ജീസസും ഗോൾ വല ചലിപ്പിച്ചു. പരാഗ്വെയുടെ ആദ്യ കിക്ക് ഗോമസും അവസാന കിക്ക് ഗോൺസാലസും പാഴാക്കിയെങ്കിലും അൽമിറോൺ, വാൽഡസ്, റോജാസ് എന്നിവർ ലക്ഷ്യം കണ്ടു.
തൊണ്ണൂറ് മിനുറ്റും എട്ട് മിനുറ്റ് അധിക സമയവും ലഭിച്ചെങ്കിലും ഇരു ടീമിനും വല കുലുക്കാനായില്ല. ചുവപ്പ് കാർഡ് കണ്ട് ഫാബിയൻ 58−ാം മിനുറ്റിൽ പുറത്തായത് പരാഗ്വെയ്‌ക്ക് തിരിച്ചടിയായി. എന്നാൽ ആക്രമണത്തിൽ മുന്നിട്ടു നിന്ന ബ്രസീലിന് 10 പേരുമായി ചുരുങ്ങിയ പരാഗ്വെയോട് ഗോൾ നേടാനായില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.

