തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നീക്കം; ഭരണം തുലാസിൽ
ഷീബ വിജയൻ
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണം താഴെയിറക്കാൻ ലക്ഷ്യമിട്ട് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കങ്ങൾ ആരംഭിച്ചു. അടുത്ത തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ഈ നീക്കം നിർണ്ണായകമാകും. അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമാകും. എന്നാൽ കോർപ്പറേഷനിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഒത്തുകളിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഉണ്ടായ നാടകീയ രംഗങ്ങൾ അതിന്റെ ഭാഗമാണെന്നുമാണ് ബിജെപിയുടെ ആരോപണം. കൗൺസിൽ യോഗം നീട്ടിവെക്കുന്നതിനെതിരെ ഇരു മുന്നണികളും രംഗത്തുവന്നതിനെ തുടർന്നാണ് യോഗം തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചത്.
കാപ്പ (KAAPA) കേസിൽ പ്രതിയായി നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് എൽഡിഎഫും യുഡിഎഫും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് സുഗതനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി അംഗീകാരം നൽകിയത്. സുഗതന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയിൽ സർക്കാർ നിയമോപദേശം തേടാൻ ഒരുങ്ങുകയാണ്. അതേസമയം, 14 ദിവസത്തിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെയും കാപ്പ ഇളവിനായി കാപ്പാ ബോർഡിനെയും സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
adsdsdfs

