ദേശീയപാത നിർമാണത്തിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല': മുഖ്യമന്ത്രി പിണറായി വിജയൻ
ഷീബ വിജയ൯
തൃശൂർ: കൊട്ടിയം മൈലക്കാടിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദേശീയപാതയുടെ നിർമാണ ചുമതല പൂർണമായി നിർവഹിക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. നിലവിലെ അപകടം സംസ്ഥാന സർക്കാരിന്റെ പെടലിക്ക് ഇടാൻ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിൽ ചില പാളിച്ചകൾ സംഭവിച്ചു എന്നതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും തൃശൂർ പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയപാത തകർന്നതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ല. അതിന്റെ ഡിസൈൻ മുതൽ എല്ലാം നിർവഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാവില്ല. സാങ്കേതികമായ പരിശോധന നടത്തേണ്ടത് അവരാണ്. ഏതെങ്കിലും ഒരിടത്ത് പ്രശ്‌നമുണ്ടായി എന്നതുകൊണ്ട് എല്ലായിടത്തും ദേശീയപാത തകരാറാലായി എന്നുകാണേണ്ടതില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ടാണ് മൈലക്കാടിന് സമീപം ദേശീയപാതയുടെ പാർശ്വ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇതിന്റെ ആഘാതത്തിൽ സർവീസ് റോഡും തകർന്നു. ശിവാലയ കൺസ്ട്രക്ഷൻസിനായിരുന്നു ഇവിടെ ദേശീയപാത നിർമാണ ചുമതല. തകർന്ന ഭാഗങ്ങൾ പൂർണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.
saadsads
