വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട, രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല; മുഖ്യമന്ത്രി

ഷീബ വിജയൻ
തിരുവനന്തപുരം I ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം പരിപാടിയിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിച്ചതിനു പിന്നാലെ വിമർശനമുന്നയിച്ച് രംഗത്തുവന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല. ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്. സര്‍ക്കാരിന്റെ പരിപാടിയല്ല. ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിമർശിച്ച് കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നത്. അയ്യപ്പ സംഗമം എന്ന പരിപാടിയിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിനെ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഹിന്ദു വിശ്വാസത്തെയും ശബരിമലയിലെ പവിത്രമായ പാരമ്പര്യത്തെയും അവഹേളിച്ചവരാണ് ഇരുവരും. ഹിന്ദുക്കളെയും അയ്യപ്പ ഭക്തരെയും അപമാനിച്ചതിന് ഇരു നേതാക്കളും പരസ്യമായി മാപ്പ് പറയണം. ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് നാടകമാണെന്നും, ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
SADDASADSDSA