ഇന്ത്യയെ അഫ്ഗാനിലേക്ക് ക്ഷണിച്ച് താലിബാന്‍ മന്ത്രി


താലിബാൻ അധിനിവേശത്തിന് ഒരു വർഷം തികയുമ്പോൾ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രി അബ്ദുൾ ക്വാഹാർ ബാർഖി. എഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യയെ ബാർഖി അഭിനന്ദിക്കുകയും ചെയ്തു. കാബൂളിൽ വെച്ച് ദി പ്രിന്റിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ബാർഖി അഫ്ഗാൻ അധിനിവേശത്തിന് ഒരു വർഷം കഴിയുമ്പോഴുണ്ടായ മാറ്റങ്ങളും ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചും വിശദമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസർവ്വീസുകൾ പുനഃരാരംഭിച്ചുവെന്നും വിസ പുറപ്പെടുവിക്കുക, കോൺസുലേറ്റ് സേവനം എന്നിവയുമായി ബന്ധപ്പെട്ടുളള ചർച്ചകൾ തുടരുകയാണെന്നും ബാർഖി വ്യക്തമാക്കി. ഇന്ത്യയും അഫ്ഗാനും തമ്മിൽ സംസ്ക്കാരികമായി ആഴത്തിലുള്ള ബന്ധമുണ്ട്. അഫ്ഗാൻ അസ്ഥിരമാകണമെന്നും മറ്റ് രാജ്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന കേന്ദ്രമായി മാറണമെന്നും ഒരു രാജ്യവും ആഗ്രഹിക്കുന്നില്ലെന്നും ബാർഖി ചൂണ്ടിക്കാട്ടി. അഫ്ഗാൻ വിസ റദ്ദാക്കിയ നടപടികളിൽ ഇന്ത്യ അയവുവരുത്തുന്നുണ്ടെന്ന് ബാർഖി സൂചിപ്പിച്ചു.

അൽഖ്വയ്ദ നേതാവ് അൽസവാഹിരി അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് വരെ കാബുളിലായിരുന്നുവെന്ന ആരോപണത്തോട് ശ്രദ്ധയോടെയാണ് ബാർഖി പ്രതികരിച്ചത്. താലിബാൻ നേതൃത്വത്തിന് സവാഹിരിയുടെ കാബൂളിലെ സാന്നിദ്ധ്യം സംബന്ധിച്ച് അറിവില്ലായെന്നാണ് ബാർഖി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും ബാർഖി ദി പ്രിന്റിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ആൺക്കുട്ടികളെ ആറം സ്റ്റാൻഡോർഡിനു ശേഷവും സ്‌ക്കൂളിൽ പോകാൻ അനുവദിക്കുമെന്നിരിക്കെ പെൺക്കുട്ടികളെ ആറാം ക്ലാസ്സ് വരെ മാത്രമേ സ്‌ക്കൂളിൽ അയക്കാൻ അനുവദിക്കൂവെന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അക്കാര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നായിരുന്നു ബാർഖിയുടെ മറുപടി. അഫ്ഗാനിസ്ഥാനിലെ പന്ത്രണ്ടോളം പ്രവിശ്യകളിൽ പെൺക്കുട്ടികൾക്കായി ഹൈസ്‌ക്കൂളുകൾ തുറന്നതായും ഇതുസംബന്ധിച്ച് അഫ്ഗാൻ താലിബാൻ നേതാവ് അവകാശപ്പെട്ടു.

You might also like

Most Viewed