കിഴക്കൻ യുക്രെയ്നിലെ ഫാക്ടറിയിൽ റഷ്യൻ ആക്രമണം
കീവ്: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എണ്ണൂറോളം പേർ അഭയം തേടിയ സെവ്റോ ഡോണറ്റ്സ്കിലെ രാസവസ്തു നിർമാണശാലയ്ക്കു നേരേ റഷ്യ ആക്രമണം ശക്തമാക്കി. അസോട് ഫാക്ടറിയിലെ ഭൂഗർഭ അറയിൽ എണ്ണൂറോളം പേർ അഭയം തേടിയിട്ടുണ്ടെന്ന് ലുഹാൻസ് ഗവർണർ സെഹി ഹൈദായിയ പറഞ്ഞു.ഫാക്ടറി തകർക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും അഭയം തേടിയ യുക്രെയ്ൻ സൈനികർ കീഴടങ്ങുയാണ് വേണ്ടതെന്നും റഷ്യൻ അധികൃതർ പറഞ്ഞു. സൈനികരെ സുരക്ഷിത ഇടനാഴിയിലൂടെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് റഷ്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും ഗവർണർ അറിയിച്ചു. റഷ്യൻ മിസൈൽ ആക്രമണത്തിൽ ഫാക്ടറിയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫാക്ടറിയിൽനിന്നു രക്ഷപ്പെട്ട് ചിലർ പുറത്തെത്തിട്ടുണ്ടെന്നും റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, യുക്രെയ്നുവേണ്ടി പോരാട്ടം നടത്തിയിരുന്ന മുൻ ബ്രിട്ടീഷ് സൈനികൻ ജോർദാൻ ഗേറ്റ്‌ലി സെവ്റോ ഡോ ണറ്റ്സ്കിൽ കൊല്ലപ്പെട്ടു. മാർച്ചിൽ ബ്രിട്ടീഷ് സൈന്യത്തിൽനിന്നു രാജിവച്ച ജോർദാൻ റഷ്യക്കെതിരേ പോരാടാൻ യുക്രെയ്നിൽ എത്തിയതായിരുന്നു. കിഴക്കൻ യുക്രെയ്നിലെ സെവ്റോ ഡോണറ്റ്സ്കിൽ ശക്തമായ പോരാട്ടമാണു നടക്കുന്നത്.
റഷ്യക്കെതിരേയുള്ള പോരാട്ടം കടുപ്പിക്കുന്നതിനായി കൂടുതൽ ആയുധങ്ങൾ നൽകണമെന്നു യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലൻസ്കി പാശ്ചാത്യ രാജ്യങ്ങളോടാവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും നല്‍കിയ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന യുക്രെയ്‌നിലെ ടെര്‍നോപില്‍ മേഖലയിലെ ആയുധസംഭരണ കേന്ദ്രം മിസൈല്‍ ആക്രമണത്തില്‍ റഷ്യ തകര്‍ത്തു.