റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്
റഷ്യയിൽ നിന്നും ഇന്ത്യ കുറഞ്ഞവിലക്ക് കൂടുതൽ എണ്ണവാങ്ങുന്നതിനെതിരെ യു.എസ്. റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകുന്നു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. റഷ്യക്ക്മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യു.എസ് മുന്നറിയിപ്പെന്നാണ് സൂചന. നിലവിലെ യു.എസ് ഉപരോധങ്ങൾ ലോകരാജ്യങ്ങളെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല. അതേസമയം, സാധാരണ വാങ്ങുന്നതിലധികം എണ്ണ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിൽ നിന്നും ലോകരാജ്യങ്ങളെ വിലക്കാനുള്ള നടപടികളുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോർട്ട്.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യു.എസിന്റെ ഭീഷണി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ സ്‍പോട്ട് ടെൻഡറിലൂടെയാണ് റഷ്യൻ കമ്പനികളിൽ നിന്നും എണ്ണ വാങ്ങുന്നത്. ഫെബ്രുവരി 24 മുതൽ ഇതുവരെ 13 മില്യൺ ബാരൽ എണ്ണ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021ലാകെ 16 മില്യൺ ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ വാങ്ങിയത്.
