യുക്രെയ്നിൽ സെക്കൻഡിൽ ഒരു കുട്ടിവീതം അഭയാർഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ
യുക്രെയ്നിൽ സെക്കൻഡിൽ ഒരു കുട്ടിവീതം അഭയാർഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷത്തിലധികം കുട്ടികൾ അഭയാർഥികളായി മാറിയെന്നും യൂനിസെഫ് വക്താവ് പറഞ്ഞു. യുക്രെയ്നിൽ നിന്നു പലായനം ചെയ്തവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടതായി ഐക്യരാഷ്‌ട്രസഭയുടെ കീഴിലുള്ള അന്താരാഷ്‌ട്ര കുടിയേറ്റകാര്യ സംഘടന (ഐഒഎം) അറിയിച്ചിരുന്നു. ഇതിൽ പകുതിയും കുട്ടികളാണ്. അവസാന 20 ദിവസത്തിൽ ഓരോ ദിവസവും ശരാശരി 70,000ൽ കൂടുതൽ കുട്ടികളാണ് അ ഭയാർഥികളായി മാറുന്നതെന്ന് യൂനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണിതെന്ന് യുഎൻ വിലയിരുത്തുന്നു. 18 ലക്ഷം പേരും പലായനം ചെയ്തിരിക്കുന്നത് അയൽരാജ്യമായ പോളണ്ടിലേക്കാണെന്നു യുഎൻ അഭയാർഥി ഏജൻസി(യുഎൻഎച്ച്സിആർ) നേരത്തേ അറിയിച്ചിരുന്നു. പലായനം യുക്രെയ്ന്‍റെ അയൽരാജ്യങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണു റിപ്പോർട്ടുകൾ.

