അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസി ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വ്യാപാരങ്ങൾക്ക് വിദേശ കറൻസി ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. വിദേശ കറൻസികളുടെ ഉപയോഗം മൂലം രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥ തകരുമെന്നാണ് താലിബാന്‍ നേതാക്കളുടെ വാദം. ആഭ്യന്തര വ്യാപാരത്തിനായി വിദേശ കറൻസി ഉപയോഗിക്കുന്നവരെ വിചാരണ ചെയ്യുമെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. ഓഗസ്റ്റിലാണ് താലിബാൻ ഭീകരർ അഫ്ഗാന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുത്തത്. ഇതോടെ ദേശീയ കറൻസിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്‍റെ കരുതൽ ധനം വിദേശത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിനുള്ളിലെ പല ഇടപാടുകളും യുഎസ് ഡോളറിലാണ് നടക്കുന്നത്. തെക്കൻ അതിർത്തിയിലെ വ്യാപാരങ്ങൾക്ക് പാകിസ്ഥാൻ കറൻസിയാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതിയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എല്ലാ പൗരന്മാരും സാന്പത്തിക ഇടപാടുകൾക്കായി അഫ്ഗാനി കറൻസി ഉപയോഗിക്കണമെന്നാണ് അറിയിപ്പ്.