ശ്രീലങ്കയ്ക്കെതിരെ യുഎൻ കൗൺസിൽ പ്രമേയം പാസാക്കി
ജനീവ: ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയം പാസാക്കി. 47 അംഗങ്ങളിൽ 22 രാജ്യങ്ങളുടെ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്. 11 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 14 രാജ്യം വിട്ടുനിന്നു. എന്നാൽ, പ്രമേയം അനുചിതവും അന്യായവും യുഎന്നിലെ നിയമങ്ങളുടെ ലംഘനവുമാണെന്ന് ശ്രീലങ്ക പ്രതികരിച്ചു. ചൈന, റഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ശ്രീലങ്കയെ പിന്തുണച്ചു.
മഹീന്ദ രജപക്‌സെ പ്രസിഡന്റായിരുന്ന സമയത്ത് 2012നും 2014നും ഇടയിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ മൂന്ന് പ്രമേയത്തിൽ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ശ്രീലങ്കൻ സർക്കാർ അനുരഞ്ജനത്തിന് തയ്യാറാകണമെന്ന് പറഞ്ഞ ഇന്ത്യ എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അഭിപ്രായപ്പെട്ടു.

