ജീവിതശൈലീ രോഗങ്ങൾക്കായി പ്രതിരോധ പരിശോധനകളുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ഗൗരവതരമായ ജീവിതശൈലി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കിടയിലേക്ക് നേരിട്ട് ആരോഗ്യസേവനങ്ങൾ എത്തിക്കുന്ന പദ്ധതി ശക്തമാക്കി ബഹ്‌റൈൻ. പ്രൈമറി ഹെൽത്ത്‌കെയർ സെന്ററുകളുടെ നേതൃത്വത്തിൽ മറാസി ഗലേറിയയിൽ 'നമ്മുടെ വേനൽ, പ്രതിരോധം' (Our Summer, Prevention) എന്ന പേരിൽ പ്രത്യേക പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്ക് ആരോഗ്യ പരിശോധനകളും വിദഗ്ധ ഉപദേശങ്ങളും പ്രതിരോധ സേവനങ്ങളും ലഭ്യമാക്കുന്നതായിരുന്നു ഈ ഉദ്യമം.രോഗങ്ങൾ മൂർച്ഛിക്കുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാൻ മുൻകൂട്ടിയുള്ള ലക്ഷണ പരിശോധനകൾ സഹായിക്കുമെന്നും, കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ജീവന്റെ ഗുണനിലവാരം ഉയർത്താമെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ചൂണ്ടിക്കാട്ടി.
ക്രമമായ ആരോഗ്യ പരിശോധനകൾ നടത്താൻ ഇത്തരം ജനകീയ പദ്ധതികൾ ആളുകളെ പ്രചോദിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ പറഞ്ഞു. രാജ്യത്ത് ജീവിതശൈലി രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കുന്നത്. 2024-ലെ കണക്കുകൾ പ്രകാരം പ്രധാനപ്പെട്ട നാല് ജീവിതശൈലി രോഗങ്ങളിലായി 4,43,355 രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
aa

