കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ല: പാലക്കാട് ഡിവിഷൻ വിഭജനത്തിൽ നിന്ന് പിന്മാറില്ലെന്ന് കേന്ദ്രം
ഷീബ വിജയൻ
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ വ്യക്തമാക്കി. ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
തീരുമാനമെടുക്കുന്നതിന് മുന്നോടിയായി കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂറോളം ചർച്ച നടത്തിയതായി മന്ത്രി പറഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരിക്ക് നൽകിയ മറുപടിയിലാണ് സോമണ്ണ നിലപാട് വ്യക്തമാക്കിയത്.
മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് ഏകദേശം 100 കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്ററോളം ദൂരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം, ഇതാണ് വിഭജന തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി വിശദീകരിക്കുന്നത്.
അതേസമയം മംഗളൂരു കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതിനുള്ള സാധ്യതയും സോമണ്ണ തള്ളിയില്ല. ഇക്കാര്യത്തിൽ ഒരു വർഷത്തിന് ശേഷം മറുപടി നൽകാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മംഗളൂരു തുറമുഖം കർണാടകത്തിന് ആവശ്യമാണെന്നും, കേരളത്തിന് രണ്ട് പ്രധാന തുറമുഖങ്ങൾക്ക് പുറമെ നിരവധി ഹാർബറുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fgdfsdsdsf

