വ്യാജരേഖ ചമച്ച് പൗരത്വം വ്യാജമായി ചമച്ച ഇറാൻ പൗരന് ബഹ്റൈനിൽ 10 വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി പതിറ്റാണ്ടുകളോളം ബഹ്‌റൈൻ പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ തട്ടിയെടുത്ത 72 കാരനായ ഇറാൻ സ്വദേശിക്ക് 10 വർഷം തടവും ആജീവനാന്ത നാടുകടത്തലും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്തും.
1979-ൽ ജോലി ആവശ്യത്തിനായി ബഹ്‌റൈനിൽ എത്തിയ ഇയാൾ 1983-ൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. സ്വന്തം പേര്, ജനനത്തീയതി, മാതാവിന്റെ പേര് എന്നിവ തിരുത്തി പുതിയ പേഴ്സണൽ നമ്പർ (CPR) കൈക്കലാക്കിയാണ് ഇയാൾ ഔദ്യോഗിക രേഖകളും ജോലിയും സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങളും നേടിയെടുത്തത്.
31 വർഷത്തോളം ബഹ്‌റൈൻ സ്വദേശിയായ തൊഴിലാളിയായി രജിസ്റ്റർ ചെയ്ത് ജോലി ചെയ്ത ഇയാൾ 2015 മുതൽ പെൻഷനും കൈപ്പറ്റിപ്പോന്നു. ഈ കാലയളവിൽ 46,845.270 ബഹ്‌റൈൻ ദിനാറാണ് സോഷ്യൽ ഇൻഷുറൻസ് വിഹിതമായി ഇയാളുടെ പേരിൽ നിക്ഷേപിക്കപ്പെട്ടത്.
ബഹ്‌റൈൻ പൗരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാനാണ് വ്യാജരേഖ ചമച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വ്യാജ രേഖകൾ കണ്ടുകെട്ടാൻ ഉത്തരവിട്ട കോടതി, സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി കേസ് സിവിൽ കോടതിയിലേക്ക് കൈമാറി.
aa

