'ജമിയ' സമ്പാദ്യ പദ്ധതിയിലൂടെ പണം തട്ടിയെന്ന കേസ്: സ്ത്രീയെ കുറ്റവിമുക്തയാക്കി കോടതി
പ്രദീപ് പുറവങ്കര
മനാമ: സമ്പാദ്യ പദ്ധതിയായ 'ജമിയ' (Jamiyah) വഴി 750 ബഹ്‌റൈൻ ദിനാർ തട്ടിയെടുത്തെന്ന കേസിൽ ആരോപിതയായ സ്ത്രീയെ ലോവർ ക്രിമിനൽ കോടതി കുറ്റവിമുക്തയാക്കി. പ്രതിയുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് മറ്റൊരാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെയാണ് ഉത്തരവ്.
സർവകലാശാല ആവശ്യങ്ങൾക്കായി 2025 ജനുവരിയിൽ പ്രതി തന്റെ സി.പി.ആർ (CPR) കാർഡ് മറ്റൊരു യുവതിക്ക് നൽകിയിരുന്നു. എന്നാൽ പ്രതിയറിയാതെ ഈ കാർഡ് ഉപയോഗിച്ച് യുവതി ഒരു മൊബൈൽ സിം കാർഡ് എടുക്കുകയും, ആ നമ്പർ ഉപയോഗിച്ച് വ്യാജ 'ജമിയ' സമ്പാദ്യ പദ്ധതി നടത്തി പണം തട്ടുകയുമായിരുന്നു. ഡിസംബറിൽ തനിക്ക് ലഭിക്കേണ്ട 750 ദിനാർ ലഭിച്ചില്ലെന്ന് കാണിച്ച് ഇരയായ വ്യക്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്നാൽ തന്റെ പേരിൽ തട്ടിപ്പുകാരി സിം എടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി, കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ പൊലീസിൽ പരാതി നൽകുകയും സിം കാർഡ് റദ്ദാക്കുകയും ചെയ്തിരുന്നു. ഫോൺ നമ്പർ പ്രതിയുടെ പേരിലാണെങ്കിലും തട്ടിപ്പ് നടത്തിയത് പ്രതിയാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയെ കുറ്റവിമുക്തയാക്കുകയായിരുന്നു.
aa

