അലാസ്കയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു

വാഷിങ്ടൺ: അലാസ്കയിലെ ആംഗറേജിൽ രണ്ടു വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗവും ഇതിൽ ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാൾ തന്നെയായിരുന്നു.
സോൾഡോട്ട്ന വിമാനത്താവളത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തിൽ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. റിപ്പബ്ലിക്കൻ അംഗമായ ഗാരി നോപ്പ് ഒരു വിമാനത്തിൽ തനിച്ചായിരുന്നു. നാല് വിനോദ സഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം കൊല്ലപ്പെട്ടു.
ആറ് പേരും അപകടം നടന്നയുടന് മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ദേശീയപാതയിലാണ് പതിച്ചത്.