മരണം കീഴടക്കും മുന്പ് അനിയത്തിയെ രക്ഷിക്കുന്ന അഞ്ചു വയസ്സുകാരി; കണ്ണീരണിയിച്ച് സിറിയൻ യുദ്ധ ചിത്രം
ദമാസ്കസ്: മരണത്തിന് തൊട്ടുമുന്പ് തന്‍റെ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്ന അഞ്ചുവയസുകാരിയുടെ നടുക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നത്. സിറിയയിൽ ബോബാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട പെൺകുട്ടി, താഴെ വീഴാൻ തുടങ്ങിയ അനിയത്തിക്കുട്ടിയെ വസ്ത്രത്തിൽ തൂക്കിപ്പിടിച്ചിരിക്കുന്നതാണ് ആ കരളലിയിപ്പിക്കുന്ന ചിത്രം.
സിറിയയിൽ ബോംബാക്രമണമുണ്ടായ അരിഹയിലെ ഒരു നഗരത്തിൽ നിന്ന് പ്രാദേശിക മാധ്യമ ഫോട്ടോഗ്രാഫറായ ബഷർ അൽ ഷെയ്ഖാണ് ചിത്രം പകർത്തിയത്. മൂന്ന് പേരെ ചിത്രത്തിൽ കാണാം. രണ്ടുപേർ മരണത്തിന്‍റെയും ജീവിതത്തിന്‍റെയും വക്കിലാണ്. അഞ്ചുവയസ്സുകാരിയായ റിഹാം അൽ അബ്ദുള്ളയെയാണ് ചിത്രത്തിൽ അനിയത്തിയുടെ പച്ച വസ്ത്രത്തിൽ മുറുക്കിപ്പിടിച്ചിരിക്കുന്നതായി കാണുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം കുട്ടി റിഹാം മരണത്തിന് കീഴടങ്ങി.
അവരുടെ ഏഴ് മാസം പ്രായമായ അനിയത്തി തൗക്ക മുറിവുകളോടെ മരണത്തോട് മല്ലടിക്കുകയാണ്. റിഹാമിന്‍റെ മറ്റൊരു സഹോദരി ഡാലിയയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. അവൾ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

