സ്രാവുകളുടെ ആക്രമണത്തിൽഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
ബെഹാമസ്: സ്രാവുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രക്കിടയാണ് അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ ജോര്‍ദാന്‍ ലിന്‍ഡ്സി എന്ന 21 കാരിയെ സ്രാവുകള്‍ ആക്രമിച്ചത്.
ബെഹമാസില്‍ റോസ് ദ്വീപിന് സമീപം കടലിലൂടെ സ്നോര്‍ക്കലിംഗ് നടത്തുന്നതിനിടെ ലിന്‍ഡ്സിയെ മൂന്ന് സ്രാവുകള്‍ ആക്രമിക്കുകയായിരുന്നു. സ്രാവുകള്‍ ലിന്‍ഡ്സിയുടെ കൈകളിലും കാലുകളിലും പൃഷ്ടഭാഗത്തും കടിച്ചു. ആക്രമണത്തില്‍ അവളുടെ വലത് കൈ അറ്റ് പോയിരുന്നു. സ്രാവുകളുണ്ടാകുമെന്ന് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാതെയാണ് യുവതി കടലില്‍ നീന്താൻ ഇറങ്ങിയത്. തീരത്തെത്തിച്ച ലിൻഡ്സിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിൻഡ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ ലയോള മേരിമൗണ്ട് സർവ്വകലാശാല വിദ്യാർത്ഥിയാണ് ലിൻഡ്സി.
ഒരു സ്രാവല്ല, ഒന്നിലധികം സ്രാവുകളാണ് ലിന്‍ഡ്സിയെ ആക്രമിച്ചത്. ഇത് അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു. ഇതേ തുടർന്ന് ഒറ്റക്ക് നീന്താനിറങ്ങരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകി.

