എണ്ണവിലയിൽ നേരിയ ഇടിവ്; സമാധാന ചർച്ചകളിൽ ഉറ്റുനോക്കി ആഗോള വിപണി
പ്രദീപ് പുറവങ്കര I അന്തർദേശീയം
മനാമ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തുടരുന്നതിനായി വെടിനിർത്തൽ കാലാവധി നീട്ടിയതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ബുധനാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ വില വർദ്ധിച്ചെങ്കിലും പിന്നീട് കുറയുകയായിരുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 21 സെന്റ് കുറഞ്ഞ് ബാരലിന് 98.27 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 28 സെന്റ് കുറഞ്ഞ് 89.39 ഡോളറിലുമെത്തി.
ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് വിപണിയിലെ ചടുലമായ മാറ്റങ്ങൾക്ക് കാരണം. എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്കും തീരങ്ങൾക്കും മേലുള്ള യുഎസ് നാവികസേനയുടെ ഉപരോധം തുടരുമെന്ന പ്രഖ്യാപനം വിപണിയിൽ അനിശ്ചിതത്വം നിലനിർത്തുന്നുണ്ട്.
ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇപ്പോഴും ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയത്. ചർച്ചകളിൽ വ്യക്തത വരാത്തതും കടലിടുക്ക് അടഞ്ഞുകിടക്കുന്നതും വിപണിയെ ബാധിക്കുന്നുണ്ടെന്ന് നിസ്സാൻ സെക്യൂരിറ്റീസ് ഇൻവെസ്റ്റ്‌മെന്റിലെ മുതിർന്ന അനലിസ്റ്റ് ഹിരോയുകി കികുക്കാവ നിരീക്ഷിച്ചു.
അതേസമയം, ഇന്ധനവില വർദ്ധനവ് തടയുന്നതിനായി 'ജോൺസ് ആക്ട്' (Jones Act) നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിദേശ പതാകയുള്ള കപ്പലുകൾക്ക് യുഎസ് തീരങ്ങൾക്കിടയിൽ ഇന്ധനം എത്തിക്കാൻ അനുമതി നൽകുന്നതിലൂടെ ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
sdasd



