വെടിനിർത്തൽ സന്തോഷം ലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകനെയും കൊന്ന് ഇസ്രായേൽ

ഷീബ വിജയൻ
ഗസ്സ I ഗസ്സയിലെ വെടിനിർത്തൽ വാർത്ത സന്തോഷത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞ യുവ മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവിയെ കൊന്ന് ഇസ്രായേൽ. വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന് മൂന്നാം ദിനം ഇസ്രായേൽ സൈന്യം പിൻമാറുന്നതിന്റെയും ബന്ദി മോചനത്തിന്റെയും വാർത്തകൾക്കിടെയാണ് രണ്ടു വർഷം നീണ്ടു നിന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന്റെ അന്ത്യം. സബ്ര മേഖലയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം സാലിഹ് അൽ ജഫറാവിയെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. സംഘർഷ സ്ഥലത്തെ ട്രക്കിന് പിറകിലായി ‘പ്രസ്’ ജാക്കറ്റ് ധരിച്ച നിലയിലാണ് മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്.
ഗസ്സയിലെ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന വാർത്തകൾ അഭയാർഥി ക്യാമ്പുകളിലെ കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ലോകവുമായി പങ്കുവെച്ച അൽജഫറാവിയുടെ ദൃശ്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്നാണ്, വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്.
ADSDDSAADS