ട്രംപ് മധ്യസ്ഥതയിൽ അസർബൈജാൻ - അർമീനിയ സമാധാനക്കരാർ ഒപ്പുവച്ചു

ഷീബ വിജയൻ
വാഷിംഗ്ടൺ I അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിലാണ് അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിൽവച്ച് കരാർ ഒപ്പുവച്ചത്. ഊർജ, വാണിജ്യ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളുമായി യുഎസ് കരാറുകൾ ഒപ്പുവച്ചു. പ്രതിരോധ സഹകരണത്തിൽ അസർബൈജാന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചു. സമാധാന കരാർ ഒപ്പിട്ടതോടെ മൂന്നു പതിറ്റാണ്ടിലേറെ പ്രദേശിക തർക്കങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങൾക്കിടയിൽ ഒരു ഗതാഗത ഇടനാഴിക്ക് തുടക്കമാകും. സംയുക്‌ത പ്രഖ്യാപനത്തിൽ ഒപ്പുവയ്‌ക്കാൻ വാഷിംഗ്ടണിലെത്തിയ അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനെയും അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനെയും ട്രംപ് അഭിനന്ദിച്ചു.
AESAWSDDFS