ഡോളോ കുറിക്കാൻ ഡോക്ടർമാർക്ക് 1000 കോടിയുടെ സൗജന്യം; നടുക്കം രേഖപ്പെടുത്തി സുപ്രിംകോടതി


രോഗികൾക്ക് മരുന്ന് കുറിക്കുമ്പോൾ തങ്ങളുടെ മരുന്നുകൾ എഴുതാൻ ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് പണം നൽകുന്ന വിഷയത്തിൽ നടുക്കം രേഖപ്പെടുത്തി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവെ വിഷയത്തിൽ സുപ്രിംകോടതി രൂക്ഷമായി പ്രതികരിച്ചു. ഡോളോ−650 കുറിക്കാൻ ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ 1000 കോടിയുടെ സൗജന്യം നൽകുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും 10 ദിവസത്തിനകം കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

‘ഇത് കാതുകൾക്ക് അത്ര സുഖകരമായ കാര്യമല്ല. കാരണം എനിക്ക് കൊവിഡ് ബാധിച്ചപ്പോൾ പോലും ഈ മരുന്നാണ് കഴിക്കാൻ നിർദേശിച്ചിരുന്നത്. ഇത് ഗുരുതരമായ വിഷയമാണ്’− ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഫെഡറേഷൻ ഓഫ് മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റിവ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഹർജി നൽകിയത്. ഇത്തരം കീഴ്‌വഴക്കങ്ങൾ ശരീരത്തിൽ മരുന്ന് അധികമാകുന്നതിന് കാരണമാകുമെന്നും രോഗികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നും മരുന്ന് വില കയറ്റത്തിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് ഏകീകൃത കോഡ് വേണമെന്നാണ് ഹർജിയിലെ ആവശ്യം.

വിശദമായ വാദം കേൾക്കാനായി ഇത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനായി സെപ്റ്റംബർ 29 ലേക്ക് മാറ്റി.

You might also like

Most Viewed