ക്രെഡിറ്റ് കാർഡ് അമിത ചാർജ്ജുകൾക്കും പലിശയ്ക്കുമെതിരെ നടപടി വേണം: സെൻട്രൽ ബാങ്കിനോട് എം.പിമാർ
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്ന് അന്യായമായി ഉയർന്ന ഫീസും പലിശയും ഈടാക്കുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. എം.പിമാരായ സൈനബ് അബ്ദുൽ അമീർ, ഖാലിദ് ബു അനഖ് എന്നിവരാണ് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വിഷയം നേരിട്ട് ഇടപെട്ട് പരിഹരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.
ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് സ്വദേശികളിൽ നിന്നും പ്രവാസികളിൽ നിന്നും പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. വ്യക്തമായ അടിസ്ഥാനമില്ലാതെ ചുമത്തുന്ന സേവന നിരക്കുകളും ഉയർന്ന പലിശയും ഉപഭോക്താക്കളെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിയിടുന്നത്. ഇത് രാജ്യത്തെ ബാങ്കിംഗ് മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർക്കാൻ കാരണമാകുന്നുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സെൻട്രൽ ബാങ്ക് മുൻകൈ എടുക്കണം. കരാറുകളിലെ മേൽക്കോയ്മ ഉപയോഗിച്ച് ബാങ്കുകൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാൻ വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.
വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സാധാരണക്കാരായ നിരവധി കുടുംബങ്ങൾ കടുത്ത കടക്കെണിയിലാകുമെന്ന് എം.പിമാർ മുന്നറിയിപ്പ് നൽകി. അന്യായമായ നടപടികൾ തടയുന്നതിനും സാമ്പത്തിക മേഖലയോടുള്ള വിശ്വസ്തത വീണ്ടെടുക്കുന്നതിനും കർശനമായ പരിശോധനകൾ അത്യന്താപേക്ഷിതമാണെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
adsfsdf

