ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീം പരിശീലകനായി സിനദിൻ സിദാൻ ചുമതലയേറ്റു
ശാരിക
പാരിസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി ഇതിഹാസതാരം സിനദിൻ സിദാൻ എത്തും. സിദാനെ പുതിയ പരിശീലകനായി നിയമിച്ചതായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചു. മുൻ പരിശീലകൻ ദിദിയർ ദെഷാംപ്സ് പടിയിറങ്ങിയതിനെത്തുടർന്നാണ് സിദാന്റെ ഈ കടന്നുവരവ്. കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് ടീം സെമിഫൈനൽ വരെ എത്തിയിരുന്നു.
സിദാൻ ഫ്രാൻസിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു. എന്നാൽ ലോകകപ്പ് കഴിഞ്ഞ് ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നു. ലോകകപ്പിൽ ഫൈനലിൽ എത്താൻ സാധിച്ചില്ലെങ്കിലും ദെഷാംപിന്റെ കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത സംഘമാണ് ഫ്രാൻസിന്റേത്. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, മൈക്കിൾ ഒലിസെ തുടങ്ങി വലിയ സൂപ്പർ താരനിര തന്നെ ഫ്രഞ്ച് ടീമിലുണ്ട്. ഈ വമ്പൻ സംഘത്തെ ഒത്തിണക്കത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരിക്കും സിദാന്റെ പ്രധാന ലക്ഷ്യം. വരാനിരിക്കുന്ന യുവേഫ നാഷൻസ് ലീഗാണ് സിദാന്റെ ആദ്യ വലിയ പരീക്ഷണം. അതിനുശേഷമായിരിക്കും 2028 യൂറോ യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്.
റയൽ മഡ്രിഡിന്റെ പരിശീലകനായി വൻ വിജയങ്ങൾ നേടിയ സിദാൻ ഇതാദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ എത്തുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ രണ്ടുതവണയാണ് അദ്ദേഹം റയലിന്റെ കോച്ചായി സേവനമനുഷ്ഠിച്ചത്. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളും രണ്ട് ക്ലബ്ബ് ലോകകപ്പുകളും സിദാന്റെ പരിശീലനത്തിന് കീഴിൽ റയൽ മഡ്രിഡ് സ്വന്തമാക്കിയിരുന്നു.
xfgxfgf

