ഒമ്പത് രാജ്യങ്ങളുടെ പുതിയ അംബാസഡർമാരെ സ്വീകരിച്ച് ഹമദ് രാജാവ്
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ബഹ്‌റൈനിലേക്ക് പുതുതായി നിയമിതരായ ഒമ്പത് രാജ്യങ്ങളുടെ അംബാസഡർമാരുടെ ഔദ്യോഗിക നയതന്ത്ര രേഖകൾ (Credentials) ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ രാജാവിന് നയതന്ത്ര പത്രങ്ങൾ സമർപ്പിച്ചത്.
അയർലൻഡ് അംബാസഡർ ജെറാർഡ് കന്നിംഗ്ഹാം, യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്റ്റോഫ് ഫാർനോ, അൽബേനിയൻ അംബാസഡർ സൈമിർ ബാല, നോർവേ അംബാസഡർ ക്ജെർസ്റ്റി ട്രോംസ്ദാൽ, പാരാഗ്വേ അംബാസഡർ കരോളിൻ കോന്തർ ലോപ്പസ്, ബുർക്കിന ഫാസോ അംബാസഡർ അസ്സാനെ തംബൂറ, ഓസ്ട്രിയൻ അംബാസഡർ ഉൾറിക് ഫ്രാങ്ക്, ഖസാക്കിസ്ഥാൻ അംബാസഡർ മദിയാർ മെനിൽബെക്കോവ്, ഫിജി അംബാസഡർ സിദ്ദീഖ് ഫൈസൽ റിയാദ് കോയ എന്നിവരാണ് ഔദ്യോഗികമായി ചുമതലയേറ്റത്.
ചടങ്ങിൽ പുതിയ നയതന്ത്ര പ്രതിനിധികളെ ഹമദ് രാജാവ് ഊഷ്മളമായി സ്വാഗതം ചെയ്തു. ഈ രാജ്യങ്ങളുമായി ബഹ്‌റൈൻ പുലർത്തുന്ന ദൃഢമായ ഉഭയകക്ഷി ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, പുതിയ അംബാസഡർമാരുടെ നയതന്ത്ര ദൗത്യങ്ങൾക്ക് പൂർണ്ണ വിജയവും ആശംസിച്ചു.
മേഖലയിൽ വിവിധ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ബഹ്‌റൈനിൽ സാധാരണ ജീവിതം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നു എന്നതിന്റെയും രാജ്യത്തിലുള്ള അന്താരാഷ്ട്ര വിശ്വാസ്യതയുടെയും തെളിവാണ് പുതിയ അംബാസഡർമാരുടെ സാന്നിധ്യമെന്ന് രാജാവ് ചൂണ്ടിക്കാട്ടി. സർക്കാർ പ്രവർത്തനങ്ങൾ, വാണിജ്യം, ടൂറിസം, ദൈനംദിന ജീവിതം എന്നിവയെല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്താനും സംഘർഷങ്ങൾ ഒഴിവാക്കാനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
നിലവിൽ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന ജി.സി.സി സംയുക്ത സൈനിക അഭ്യാസത്തെക്കുറിച്ചും ഹമദ് രാജാവ് പരാമർശിച്ചു. കര, നാവിക, വ്യോമസേനകൾ പങ്കാളികളാകുന്ന ഈ പരിശീലനം ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള ശക്തമായ ഐക്യം, ഏകോപനം, സുരക്ഷാ സജ്ജത എന്നിവയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ആശംസകൾ ഹമദ് രാജാവിന് കൈമാറിയ അംബാസഡർമാർ, ബഹ്‌റൈനുമായുള്ള ബന്ധം കൂടുതൽ ഉന്നതിയിലെത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചു. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങ് ദേശീയഗാനാലാപനത്തോടെയാണ് അവസാനിച്ചത്.
asdfasf

