ബഹ്‌റൈനിൽ 6.8 ലക്ഷം ദിനാറിന്റെ ലഹരിമരുന്നുമായി 9 പേർ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — രാജ്യത്ത് നാലിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരവുമായി ഒമ്പത് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക്‌സ് ഡയറക്ടറേറ്റാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
22-നും 68-നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യക്കാരായ ഒമ്പത് പേരാണ് പിടിയിലായത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് ഇതിലൊരു പരിശോധന പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
കണ്ടെടുത്ത മയക്കുമരുന്ന് ശേഖരത്തിന് അന്താരാഷ്ട്ര കമ്പോളത്തിൽ 6,84,000 ബഹ്‌റൈനി ദിനാറിലധികം (ഏകദേശം 15 കോടിയോളം ഇന്ത്യൻ രൂപ) വിലമതിപ്പ് വരും. ഒമ്പത് കിലോഗ്രാമിലധികം വരുന്ന ലഹരിവസ്തുക്കളാണ് സുരക്ഷാസേന പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്തുന്ന ശൃംഖലകളെയും ഏജന്റുമാരെയും കണ്ടെത്താനുള്ള കർശന നടപടികൾ തുടരുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
fsdf

