കൊവിഡ്-19 വൈറസ് ബാധയും രക്ത ഗ്രൂപ്പുകളും


ലോകത്തെയാകെ ബാധിച്ച കൊവിഡ് മഹാമാരി മനുഷ്യരില്‍ ഏതു രീതിയിലാണ് പടര്‍ന്നു പിടിക്കുന്നത് എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്നുവരികയാണ്. കോവിഡ് പലരിലും പല രൂപത്തിൽ ആണ് വരുന്നത് ഇതിന്റെ കാരണം കണ്ടുപിടിക്കാനായി രക്തഗ്രൂപ്പ് തിരിച്ച് പഠനം നടത്തിയപ്പോൾ എ, എബി രക്തഗ്രൂപ്പുകാരില്‍ കോവിഡ് ഗുരുതരമായ 84 ശതമാനം പേര്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. അതേസമയം ഒ, ബി ഗ്രൂപ്പുകാരില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നത് 61 ശതമാനത്തിനായിരുന്നു. തീവ്ര പരിചരണവിഭാഗത്തില്‍ എ, എബി രക്തഗ്രൂപ്പുകാര്‍ ശരാശരി പതിമൂന്നര ദിവസം കിടന്നു. ഒ, ബി രക്തഗ്രൂപ്പുകാരുടെ തീവ്രപരിചരണം ആവശ്യമായ ശരാശരി ദിവസങ്ങള്‍ ഒൻപതായിരുന്നു. രണ്ട് അമേരിക്കന്‍ കമ്ബനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒ ഗ്രൂപ്പില്‍ പെടുന്ന രോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ 9 മുതല്‍ 18 ശതമാനം വരെ സാധ്യത കുറവാണെന്ന് കണ്ടെത്തി. 7,50,000 പേരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊവിഡ്-19 രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മറ്റ് ഗ്രൂപ്പുകള്‍ രോഗത്തിന് വഴങ്ങുന്നതില്‍ ചെറു വ്യത്യാസങ്ങളുണ്ട്. പ്രായം, മുന്‍കാല രോഗങ്ങള്‍ എന്നീ ഘടകങ്ങള്‍ എടുത്ത് പഠനം നടത്തിയപ്പോഴും ഇതേ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. രോഗാണുവുമായി ഏറ്റവുമധികം സാമീപ്യം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ തന്നെയാണ് ഫലം വന്നത്.

ഇറ്റലിയിലും സ്പെയിനിലും ഉണ്ടായിരുന്ന 1600ഓളം രോഗികളുടെ ജീന്‍ ഉപയോഗിച്ച്‌ മുന്‍ ആഴ്ചകളില്‍ ഒരു പഠനം നടന്നു. ശ്വാസകോശ തകരാറും വെന്റിലേറ്റര്‍ സഹായവും വേണ്ടിവന്ന ആളുകളുടെ കണക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ 50% രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് ആയിരുന്നു.

ചൈനയില്‍ നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലമനുസരിച്ച്‌ കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് രക്തം കട്ടപിടിക്കാനും, ഹൃദയത്തിനും രക്തധമനികള്‍ക്കും ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഇടയാക്കുന്നതും കൂടുതല്‍ A,AB രക്ത ഗ്രൂപ്പുകളില്‍ ആണ്.

ജര്‍മ്മനിയിലെ കിയല്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത് കൊവിഡ് രോഗം ബാധിച്ചവരില്‍ ഏറ്റവുമധികം ശ്വാസകോശ സംബന്ധമായ പ്രശ്നം വരുന്നതും ഓക്സിജന്‍ സഹായത്തോടെ മാത്രം ശ്വസിക്കേണ്ടി വരുന്നതും എ പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്കാണ്. യൂറോപ്പില്‍ ഇറ്റലി,സ്പെയിന്‍ മുതലായ രാജ്യങ്ങളില്‍ കൊവിഡ് രൂക്ഷമായ ഇടങ്ങളിലെ 1980 രോഗികളില്‍ നടന്ന പഠനത്തില്‍ എ പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്ക് രോഗം രൂക്ഷമാകാനും ഒ ഗ്രൂപ്പുകാര്‍ക്ക് രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്ന തരം പ്രതിരോധ ശേഷിയും കണ്ടെത്തി.

അതേസമയം ഒ ഗ്രൂപ്പുകാര്‍ക്ക് കോവിഡില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഇപ്പോള്‍ കരുതാനാവില്ലെന്നു കൂടി ഓർമ്മിപ്പിക്കുകയാണ് ഈ മേഖലയിലെ വിദഗ്ധര്‍. അതുകൊണ്ടുതന്നെ എ രക്ത ഗ്രൂപ്പാണെന്നു കരുതി ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഒ ഗ്രൂപ്പാണെന്നു കരുതി കരുതലുകളില്ലാതെ നടക്കരുതെന്നുമാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed