താരസംഘടന ‘അമ്മ’യുടെ ചുമതലകളിൽ നിന്നു പൂർണമായും ഒഴിയുകയാണെന്ന് ഗണേഷ് കുമാർ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ചുമതലകളിൽ നിന്നു പൂർണമായും ഒഴിയുകയാണെന്നു നിലവിൽ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്‌കുമാർ. ഇനി ഭാരവാഹിത്വത്തിലേക്കു മൽസരിക്കില്ല. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ലെന്നും സംഘടനക്ക് രൂപം കൊടുക്കാൻ ഏറ്റവുമധികം പ്രയത്‌നിച്ചത് താനും മണിയൻ പിള്ള രാജുവും ആണ്. പക്ഷേ, ‘അമ്മ’ എഴുതുന്ന ചരിത്രത്തിൽ എന്തെഴുതും എന്ന് തനിക്കറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
അന്ന് ഞാനും മണിയൻപിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടിൽ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലർ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയിൽ അംഗങ്ങളായി. അമ്മയിൽ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. വേണു നാഗവള്ളി, എം ജി സോമൻ, ഇവരെല്ലാം ആത്മാർത്ഥിമായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

