വേദനപ്പിച്ചവരൊക്കെ മനസ്സിലുണ്ട്; പക്ഷേ തിരിച്ചാരെയും വേദനിപ്പിക്കില്ല
തിരുവനന്തപുരം: ചൈനയിലെ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ റെഡ് കാര്‍പ്പറ്റില്‍ ക്ഷണം ലഭിച്ച് മലയാളത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. തന്റെ അനുഭവങ്ങളെല്ലാം ഒരു പുസ്തകമാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് താരമിപ്പോൾ. അതേക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:
"മറ്റുള്ളവരുടെ മനസ്സില്‍ വേദനയുണ്ടാക്കാന്‍ ഒരു വാക്കു മതി. എന്നെ വേദനപ്പിച്ചവരൊക്കെ മനസ്സിലുണ്ട്. പക്ഷേ തിരിച്ചാരെയും വേദനിപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്. അനുഭവങ്ങളൊക്കെ പുസ്തകമാക്കണം. അന്നും എല്ലാവരുടേയും പേര് വെളിപ്പെടുത്താനാകുമോ എന്നറിയില്ല.
വസ്ത്രം തയ്ച്ചാണ് ആദ്യമായി സിനിമാ മേഖലയെ പരിചയപ്പെടുന്നത്. എന്നോടൊപ്പം കോസ്റ്റ്യൂം ചെയ്തിരുന്ന ഒരാളുണ്ട്. അദ്ദേഹം പിന്നെ തിരക്കഥയൊക്കെ എഴുതി തുടങ്ങി, അസിസ്റ്റന്റ് ഡയറക്ടറായി. എന്തൊക്കെയോ പുരസ്‌കാരങ്ങളും ലഭിച്ചു. അങ്ങനെ ഒരു പുരസ്‌കാര വേദിയില്‍ അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടി. വലിയ പുരസ്‌കാര വേദിയാണ്. എന്നെ കണ്ടതോടെ ആരോ പറഞ്ഞു, ‘ഇന്ദ്രന്‍സിപ്പോള്‍ പഴയ പോലൊന്നുമല്ല, അടൂര്‍ സാറിന്റെ സിനിമകളിലൊക്കെ ആണ് അഭിനയിക്കുന്നതെന്ന്’. അത് കേട്ടതോടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആ പഴയ സുഹൃത്ത് ചോദിച്ചു, ‘ഇന്ദ്രന്‍സ് അത്രയ്ക്ക് ഉയര്‍ന്നോ, അതോ അടൂരിന് അത്ര നിലവാരത്തകര്‍ച്ച വന്നോഎന്ന്?’ ഇത് കേട്ട് ചുറ്റുമുണ്ടായിരുന്നവരൊക്കെ പൊട്ടിച്ചിരിച്ചു. പക്ഷേ എന്റെ മനസ്സുമാത്രം തേങ്ങി.
ശാരീരിക പരിമിതികളുണ്ടെന്ന് അറിയാമെങ്കിലും മനസ്സിലിന്നും ഭീമനും അര്‍ജ്ജുനനുമായി വേഷമിടാന്‍ വലിയ ആഗ്രഹമുണ്ട്."

